March 19, 2024

Malayalam

Live News & Updates തത്സമയ വാർത്തകളും അപ്‌ഡേറ്റുകളും

  • ലക്ഷദ്വീപിൽ മയക്കുമരുന്നും ആയുധങ്ങളുമായി ബോട്ടുകൾ പിടികൂടിയ സംഭവം, പ്രതി റിമാൻഡിൽ
    on March 18, 2024 at 7:48 pm

    കൊച്ചി: ലക്ഷദ്വീപ് ഉൾക്കടലിൽ മയക്കുമരുന്നും ആയുധങ്ങളുമായി ബോട്ടുകൾ പിടികൂടിയ സംഭവത്തിലെ കള്ളപ്പണ കേസിൽ തമിഴ്നാട് സ്വദേശി ജോൺ പോൾ റിമാൻഡിൽ. കൊച്ചി പിഎംഎൽഎ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തതത്. തുടർച്ചയായി സമൻസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഇഡിയ്ക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ മിനിക്കോയ് ദ്വീപിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിരോധിത സംഘടനയായ എൽടിടിയുടെ പ്രവർത്തനത്തിനായി പണം കണ്ടെത്താനുള്ള ആയുധക്കടത്തിലും മയക്കുമരുന്ന് ഇടപാടിലും ജോൺപോൾ പങ്കാളിയായെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്. 2021 മാർച്ചിലാണ് AK 47 തോക്കുകളും 1000 വെടിയുണ്ടകളും ഹെറോയിനും സഹിതം 3 ബോട്ടുകൾ കോസ്റ്റ്ഗാർഡും നാവികസേനയും ചേർന്നു പിടികൂടിയത്. 

  • ഡി​ഗ്രി പൂർത്തിയാക്കാൻ ഭർത്താവും ഭർതൃവീട്ടുകാരും സമ്മതിച്ചില്ല; ലക്ഷ്മിയുടെ മരണത്തിന് കാരണമിതാകാമെന്ന് പൊലീസ്
    on March 18, 2024 at 7:35 pm

    തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. മണമ്പൂർ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് മരിച്ചത്. ബിരുദ വിദ്യാർത്ഥിയായിരുന്ന ലക്ഷ്മിയുടെ തുടർപഠനത്തെ ഭർത്താവ് കിരൺ എതിർത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ശങ്കരൻമുക്കിലെ വാടക വീട്ടിലാണ് കിരണും ലക്ഷ്മിയും താമസിച്ചിരുന്നത്. ഈ വീട്ടിലെ ജനൽകമ്പിയിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ലക്ഷ്മിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 19കാരിയായ ലക്ഷ്മി ഒന്നരമാസം ഗർഭിണിയായിരുന്നു. പതിനൊന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ലക്ഷ്മിയുടെ പഠനം പൂർത്തിയാക്കുന്നത് കിരണും ഭർതൃവീട്ടുകാരും എതിർത്തിരുന്നു. ഇതിനെതുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തു‍ടങ്ങി. ഏറെ നാളായി പ്രണയത്തിലായിരുന്ന ലക്ഷ്മിയും കിരണും വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ലക്ഷ്മിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വന്തം വീട്ടിൽ എത്തിച്ച് സംസ്കരിച്ചു.  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

  • സൈക്കിൾ മോഷ്ടിച്ച് തുടങ്ങി, കവർച്ച പതിവാക്കി, ബലാത്സം​ഗക്കേസിലും ജയിലിലായി, ഒടുവിൽ അനുവിനെ ക്രൂരമായി കൊന്നു
    on March 18, 2024 at 7:11 pm

    കോഴിക്കോട്: അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന്‍റെ പേരില്‍ സ്വന്തം നാട്ടില്‍ മാത്രമുള്ളത് പതിമൂന്ന് ക്രിമിനല്‍ കേസുകള്‍. മയക്കുമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ള മുജീബിനെതിരെ ശബ്ദിക്കാൻ നാട്ടുകാര്‍ക്ക് ഭയമാണ്. ചെറുപ്പത്തില്‍ സൈക്കിള്‍ മോഷ്ടിച്ച് തുടങ്ങിയതാണ്. പിന്നീടങ്ങോട്ട് നിരനിരയായി അമ്പത്തിയാറ് ക്രിമിനല്‍ കേസുകള്‍. വീടുകളിലും സ്ഥാപനങ്ങളിലും കയറിയുള്ള കവര്‍ച്ച കേസുകളാണ് അധികവും. സ്വന്തം നാടായ കൊണ്ടോട്ടിയിലെ പൊലീസ് സ്റ്റേഷനില്‍ മാത്രം 13 കേസുകളാണ് മുജീബ് റഹ്മാനെതിരെയുള്ളത്. മൊഴി നല്‍കിയവരെ തെരഞ്ഞ് വീട്ടിലെത്തി അക്രമം നടത്തിയ ചരിത്രവുമുണ്ട് മുജീബിന്. കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തിച്ചതും ഇത്തരമൊരു പ്രതികാരത്തിന്‍റെ തുടര്‍ച്ചായായിട്ടായിരുന്നു. ആരെങ്കിലും എതിര്‍ത്ത് ശബ്ദമുയര്‍ത്തിയാല്‍ ജയിലില്‍ നിന്നിറങ്ങി പണി തരുമെന്ന ഭീഷണിയാണ് മുജീബ് പലപ്പോഴുമുയര്‍ത്തിയിരുന്നത്. Read More…. ‘അന്ന് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നു’; മുത്തേരി ബലാത്സംഗ കേസിൽ സംഭവിച്ചത് നാട്ടിലെ ലഹരി മാഫിയയുമായും അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. അതു കൊണ്ട് തന്നെ മുജീബിനെതിരെ പ്രതികരിക്കാന്‍ പോലും ആളുകള്‍ മടിക്കുന്നു. രണ്ടര വര്‍ഷം മുമ്പ് മുസ്ലിയാരങ്ങാടിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് കവര്‍ച്ച നടത്തിയതാണ് മുജീബിനെതിരെ നാട്ടിലുള്ള അവസാനത്തെ കേസ്. ഇതിനു ശേഷം മുക്കത്ത് സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം ആഭണരണം കവര്‍ന്ന കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് നാട്ടില്‍ അധികമില്ലാതിരുന്ന മുജീബ് അടുത്തിടയിലാണ് വീട്ടിലെത്തിയത്. പിന്നാലെ പേരാമ്പ്രയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലുമായി. 

  • വീട്ടുകാരോട് പിണങ്ങി 16കാരി സുഹൃത്തിനൊപ്പം ചുരമിറങ്ങി, കുന്നംകുളത്ത് നിന്ന് കുട്ടിയെ കണ്ടെത്തി പൊലീസ് 
    on March 18, 2024 at 6:52 pm

    തൃശൂര്‍: കുന്നംകുളം പുന്നയൂര്‍ക്കുളം അഞ്ഞൂരില്‍ നിന്നും കണ്ടെത്തിയ 16 കാരിയെ വയനാട് പനമരം പൊലീസ് നാട്ടിലേക്ക് തിരികെ കൊണ്ടുപോയി. പനമരം സ്റ്റേഷന്‍ അതിര്‍ത്തിയില്‍നിന്നും കാണാതായ 16 കാരിയായ പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടുകാരോടപ്പം അഞ്ഞൂര്‍ പരിസരത്തുനിന്ന് കഴിഞ്ഞ രാത്രിയാണ് കുന്നംകുളം  പൊലീസ് കണ്ടെത്തിയത്. വീട്ടുകാരുമായി വഴക്കിട്ട പെണ്‍കൂട്ടി രണ്ടു ദിവസം മുമ്പാണ് പനമരത്തുനിന്ന് സുഹൃത്തിനോടപ്പം അഞ്ഞൂരിലെത്തിയത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ശനിയാഴ്ച  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പനമരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയാണ് പെണ്‍കുട്ടിയെ കുന്നംകുളം അഞ്ഞൂരില്‍ കണ്ടെത്തിയത്. തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത്ത് അശോകന്റെ സ്‌ക്വാഡ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പനമരത്തുനിന്നും കൊണ്ടുവന്ന് കുന്നംകുളം അഞ്ഞൂരില്‍ ഒളിപ്പിച്ച് താമസിപ്പിച്ചിരിക്കുകയായിരുന്നു. കുന്നംകുളം പോലീസിന്റെ സഹായത്തോടെയാണ് പനമരം പൊലീസ് അഞ്ഞൂരിലെത്തിയത്. 

  • ആയിരം രൂപ കടം ചോദിച്ച് കൊടുത്തില്ല, വ്യ‌വസായിയെ മർദ്ദിച്ച് വാഹനവുമായി കടന്നുവെന്ന് പരാതി -പ്രതി പിടിയിൽ
    on March 18, 2024 at 6:42 pm

    ഹരിപ്പാട്: പണം കടംകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ വ്യവസായിയെ മര്‍ദ്ദിച്ചു പിക്കപ്പ് വാനുമായി കടന്നു കളഞ്ഞ പ്രതി കരിയിലക്കുളങ്ങര പോലീസിന്റെ പിടിയിലായി. മുട്ടം പനമ്പള്ളി പടീറ്റതില്‍ ദിലീപ്(40) ആണ് കരിയിലക്കുളങ്ങര പോലീസിന്റെ പിടിയിലായത്. പ്രണവം ഹോളോബ്രിക്‌സ് ഉടമ മുട്ടം വിളവോലില്‍ വടക്കതില്‍ സുഭാഷ് കുമാര്‍(54)നെ മര്‍ദ്ദിച്ചശേഷമാണ് ദിലീപ് വാഹനവുമായി മുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ  മുട്ടം ചൂണ്ടുപലക ജംഗ്ഷന്  സമീപമായിരുന്നു സംഭവം. 1000 രൂപ ചോദിച്ചു കൊടുക്കാത്തതിന തുടര്‍ന്നാണ്   തന്നെ മര്‍ദ്ദിച്ചു വാഹനവുമായി കടന്നതെന്ന് സുഭാഷ് കൊടുത്ത പരാതിയില്‍ പറയുന്നു.  മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുഭാഷ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കരിയിലക്കുളങ്ങര പോലീസ്എസ് എച്ച് ഒ സുനീഷ് എന്‍, എസ് ഐ മാരായ ബജിത്ത് ലാല്‍, ശ്രീകുമാര്‍. പി പോലീസ് ഓഫീസര്‍മാരായ സജീവ്,സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

  • മദ്യലഹരിയില്‍ അയൽവാസിയായ യുവാവിനെ വെട്ടി; പ്രതി പിടിയിൽ
    on March 18, 2024 at 6:24 pm

    പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ ആദിവാസി യുവാവിനെ വെട്ടിയ പ്രതി പിടിയിൽ. വെറ്റിലച്ചോല നിവാസി  സനീഷാണ് പിടിയിലായത്. അയൽവാസിയായ കണ്ണനെയാണ് സനീഷ്  വെട്ടിയത്. ഇന്നലെ രാത്രി ഒമ്പതരയ്ക്കായിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്ന സനീഷ്  അയൽവാസിയായ കണ്ണനെ വെട്ടുകയായിരുന്നു. പ്രതിയെ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

  • പിടിച്ചുപറിക്കാരെ സൂക്ഷിക്കുക; ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം തലസ്ഥാനത്ത് സജീവം
    on March 18, 2024 at 6:14 pm

    ആലപ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം തലസ്ഥാനത്ത് വീണ്ടും സജീവം. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി തലനാരിഴക്കാണ് ആക്രമിക്കപ്പെട്ട സ്ത്രീകള്‍ രക്ഷപ്പെട്ടത്. പൊഴിയൂരിൽ 6 പവന്‍റെ മാലയാണ് സ്കൂട്ടർ യാത്രക്കാരിയിൽ നിന്നും പിടിച്ചുപറിച്ചത്. രാവിലെ 10.30ക്ക് കരമന ബണ്ട് റോഡില്‍ ആണ് ആധ്യത്തെ സംഭവം നടന്നത്. സ്കൂട്ടർ യാത്രക്കാരിയെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ട് പേർ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചു. പെട്ടന്നുള്ള ആക്രമത്തിൽ നിയന്ത്രണം വിട്ട സ്ത്രീ റോഡിലേക്ക് തെറിച്ച് വീണു. റോഡിൽ നിരവധിപ്പേരുണ്ടായിരുന്നതിനാൽ അക്രമി സംഘം നിർത്താതെ പാഞ്ഞുപോയി. ഉച്ചയ്ക്ക് രണ്ടര മണിക്ക് നെയ്യാറ്റിൻകര പ്ലാമൂട്ടിൽകടയിലും ഹെൽമറ്റ് വച്ച് ബൈക്കിൽ സഞ്ചരിക്കുന്ന അക്രമികളെത്തി. വഴിയരിൽ സ്കൂട്ടിറൽ നിന്ന സ്ത്രീയുടെ മാല തട്ടിയെടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോള്‍ പിൻസീറ്റിലരുന്ന മോഷ്ടാവ് വാഹനത്തിൽ നിന്നും ഇറങ്ങി സ്ത്രീയുടെ മാല ബലമായി പിടിച്ചുപറിച്ചു. സ്ത്രീയെ നിലത്തു തള്ളിയിട്ട ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ടു.  സിറ്റിയിലെയും റൂറലിലെയും പൊലീസ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ലഹരിക്കേസിൽ ശിക്ഷപ്പെട്ട ജയിലിൽ കഴിഞ്ഞിരുന്ന യുവാക്കള്‍ അവിടെ വച്ച് പരിചയപ്പെട്ട ശേഷം പുറത്തിറങ്ങി പണത്തിനായി മാല മോഷ്ടിക്കുന്നത് തലസ്ഥാനത്ത് ഒരു സമയത്ത് സ്ഥിരം സംഭവമായിരുന്നു. അക്രമികളെ പിടികൂടി വീണ്ടും ജയിലാക്കി. അടുത്തിനെ പിടിച്ചുപറി സംഘത്തിലുള്ള ചിലർ വീണ്ടും ജയിൽ നിന്നും ഇറങ്ങിയിട്ടുണ്ട്. ഇവരാണ് കറങ്ങിനടന്നുള്ള പിടിച്ചുപറിക്കുപിന്നിലെന്നണ് സംശയം. ഇവർ സഞ്ചരിക്കുന്ന വാഹനവും മോഷണ വാഹനമെന്നാണ് പൊലീസ് പറയുന്നത്.

  • യാത്ര തുടങ്ങുമ്പോള്‍ ചാർജ്ജ് 359 രൂപ, അവസാനിച്ചപ്പോള്‍ 1,334 രൂപ; ഊബറിന് എട്ടിന്‍റെ പണി കൊടുത്ത് കോടതി
    on March 18, 2024 at 6:12 pm

    2021 ല്‍ വെറും 8.83 കിലോമീറ്റര്‍ ദൂരം മാത്രമുള്ള യാത്രയ്ക്ക് ഊബര്‍ ഡ്രൈവര്‍ യാത്രക്കാരനില്‍ നിന്നും വാങ്ങിച്ചത് 1,334 രൂപ. ഊബര്‍ ഡ്രൈവരുടെ അമിത നിരക്കിനെതിരെ ഉപഭോക്തൃ കോടതിയെ സമീപച്ച യാത്രക്കാരന് ഒടുവില്‍ നീതി. അമിത നിരക്ക് ഈടാക്കിയ ഡ്രൈവര്‍ യാത്രക്കാരന് 10,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കൂടാതെ കോടതി ചെലവുകള്‍ക്കായി ഒരു 10,000 കൂടി നല്‍കണം.  ചണ്ഡീഗഢിലെ എജി കോളനി, ഓഡിറ്റ് ഫൂൽ കോളനി, സെക്ടർ 41-ബി, ചണ്ഡീഗഢിലെ സെക്ടർ 48-ബി വരെയുള്ള വെറും 15 മിനിറ്റ് നീണ്ട യാത്രയ്ക്കാണ് ഊബര്‍ ഡ്രൈവർ അമിത ചാർജ്ജ് ഈടാക്കിയതെന്ന് യാത്രക്കാരനായ അശ്വനി പ്രഷാർ കോടതിയെ അറിയിച്ചു. അമിത വില ഈടാക്കിയ നടപടിക്കെതിരെ കസ്റ്റമര്‍ കെയറിലൂടെയും ഈമെയിലുകളിലൂടെയും ഊബറിന്‍റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും അശ്വനി പറഞ്ഞു.  അതേസമയം യാത്രക്കാരന് ആദ്യം ലഭിച്ച സന്ദേശത്തില്‍ 8.83 കിലോമീറ്റര്‍ യാത്രയ്ക്ക് 359 രൂപയായിരുന്നു ചാര്‍ജ്ജായി നിർദ്ദേശിച്ചിരുന്നത്. എന്നാല്‍ യാത്രയ്ക്കിടെ നിരവധി റൂട്ട് മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ നിരക്ക് 1,334 രൂപയായി ഉയര്‍ന്നു. കോടതിയുടെ അന്വേഷണത്തില്‍ ഈ റൂട്ട് മാറ്റം യാത്രക്കാരന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നോ അതോ ഡ്രൈവറുടെ തീരുമാനമായിരുന്നോ എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. വിശ്വാസ്യത നിലനിര്‍ത്താനായി ഊബര്‍ പരാതിക്കാരന്‍റെ അക്കൌണ്ടിലേക്ക് 975 രൂപ റീഫണ്ട് ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.  സർവീസ് പ്രശ്നങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ ക്യാബ് ഡ്രൈവറുടെ മേൽ ചുമത്തുന്നത് ഊബർ ഇന്ത്യയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അതേസമയം രേഖകൾ അനുസരിച്ച്, ഊബറിൻ്റെ ആപ്പിൽ നിർദ്ദേശിച്ച പണം നല്‍കാന്‍ യാത്രക്കാരന്‍ നിര്‍ബന്ധിതനാണ്. എന്നാല്‍, മുന്‍കൂര്‍ ബുക്കംഗ് സമയത്ത് പറഞ്ഞിരുന്നതിനെക്കാള്‍ തുക ഈടാക്കുന്നത് അന്യായമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കണം. അതേസമയം പരാതിക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി കണ്ടെത്തി. ഊബറും അവരുടെ ഡ്രൈവർമാരും തമ്മിലുള്ള കരാറിൻ്റെ വിശദാംശങ്ങളെക്കുറിച്ച് സാധാരണ ആളുകൾക്ക് അറിയില്ലെന്നും ഉപഭോക്തൃ കോടതി പരാമർശിച്ചു.  യാത്രക്കാര്‍ ഊബര്‍ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും കമ്പനിയെ വിശ്വസിക്കുന്നു. അല്ലാതെ ഡ്രൈവർമാരെയല്ല. ഊബറും ഡ്രൈവർമാരും തമ്മിൽ മറഞ്ഞിരിക്കുന്ന കരാറുകൾ ഉണ്ടെങ്കിലും, പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

  • ആരാധക ആവേശം അതിരുകടന്നു; തിരുവനന്തപുരത്ത് വിജയ്‍ സഞ്ചരിച്ച കാര്‍ തകര്‍ന്നു
    on March 18, 2024 at 5:56 pm

    തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു. താന്‍ നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ഇന്ന് വൈകിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്‍യുടെ കാര്‍ മുന്നോട്ട് നീക്കാനായത്. ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്‍യുടെ കാറിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണിട്ടുണ്ട്. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ട്. നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന ഭാഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ഇതിന് മുന്നോടിയായി സംവിധായകന്‍ വെങ്കട് പ്രഭു ലൊക്കേഷന്‍ സന്ദര്‍ശനത്തിനായി നേരത്തെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. ഇത് ആദ്യമായാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്. 14 വര്‍ഷം മുന്‍പാണ് വിജയ് ഇതിനുമുന്‍പ് കേരളത്തില്‍ വന്നത്. അത് കാവലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു.  Condition of the car used for Thalapathy’s journey from the airport to the hotel..!! The next few days will be a real headache for Trivandrum Police..!! Craze 🥵🙏pic.twitter.com/30MXqNIT3j — AB George (@AbGeorge_) March 18, 2024 HD Video of fans’s greet in Trivandrum airport 🤩#VijayStormHitsKeralapic.twitter.com/2D2JKw0PrP — VTL Team (@VTLTeam) March 18, 2024   മീനാക്ഷി ചൗധരി നായികയാവുന്ന ഗോട്ടില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അതേസമയം ലിയോയുടെ വന്‍ വിജയത്തിന് ശേഷമുള്ള വിജയ് ചിത്രമെന്ന നിലയിലും കോളിവുഡ് നിലവില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ഗോട്ട്.   ALSO READ : കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

  • ചാരിറ്റിയുടെ മറവിൽ പിടിച്ച് പറി; ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
    on March 18, 2024 at 5:55 pm

    ആലപ്പുഴ: ചാരിറ്റിയുടെ മറവിൽ പണം തട്ടിപ്പും മാലപിടിച്ചു പറിയും നടത്തിവന്ന സംഘത്തിലെ ഒരാൾ കൂടി ആലപ്പുഴ കുത്തിയതോട് പൊലീസിന്‍റെ പിടിയിലായി. ഓട്ടിസം ബാധിച യുവതിയുടെ മാല മോഷ്ടിച്ച മഹാരാഷ്ട്ര സ്വദേശി വിജയ ലക്ഷ്മണയാണ് പൊലീസിന്റെ പിടിയിലായത്. ഈ മാസം 11ന് കുത്തിയതോട് പറയകാട് ഓടിസം ബാധിച്ച യുവതിയുടെമാല മോഷ്ടിച്ച കേസ് അന്വേഷണത്തിലാണ് ചാരിറ്റബിൾ ട്രസ്റ്റ്കളുടെ മറവില്ലുള്ള തട്ടിപ്പ് പുറത്ത് വന്നത്. അമ്മയും അച്ഛനും ജോലിക്ക് പോയ സമയം വീടിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്നു യുവതി. മാല മോഷ്ടച്ച യുവാവ് സമീപത്തെ ഒരു വീട്ടിൽ നിന്ന് ചാരിറ്റിയുടെ പേരിൽ 500 രൂപ വാങ്ങിയതായി മനസിയിലായി. ഇവിടെ നൽകിയ രസീത് പാലക്കട്ടെ ആലത്തൂരിലുള്ള മദർ ചരിട്ടാബിൾ ട്രസ്റ്റിന്റെ പേരിൽ ഉള്ളതായിരുന്നു. സ്ഥാപനത്തിൽ റൈഡ് നടത്തിയ പൊലീസിന് ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പ് നടത്തുന്ന സംഘാമാണെന്ന് മനസ്സിലായി. ഒരേ നമ്പറിലുള്ള നിരവധി രശീത് ബുക്കുകൾ പിടിച്ചെടുത്തു. തുച്ഛമായ വിലക്ക് ബുക്ക്‌ വിറ്റാ ശേഷം പണം പിരിച്ചയിയുന്നു തട്ടിപ്പ്. തുടർന്ന് സ്ഥാപനത്തിന്റെ ചെയർമാൻ ജഹാൻഗീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.  പിരിവിനായി വീടുകൾ കയറുന്നതിനിടെ ഒറ്റക്കു കിട്ടുന്നവരുടെ മാല പൊട്ടിക്കുന്നതായിരുന്നു പതിവ്. വിശദമായ അന്വേഷണത്തിലാണ് മാല പൊട്ടിച്ച വിജയ ലക്ഷ്മണനെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. മാല പൊട്ടിച്ച വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കാണാൻ നിരവധി നാട്ടുകാർ തടിച്ചു കൂടിയിരുന്നു. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. 

  • ഓൺലൈനിൽ വീണ്ടും ഷോപ്പിങ് ഉത്സവങ്ങൾ; മൊബൈൽ ഫോണുകൾ മുതലങ്ങോട്ട് വേണ്ടതിനെല്ലാം വൻ വിലക്കുറവും ഓഫറുകളും
    on March 18, 2024 at 5:49 pm

    കൊച്ചി: പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണില്‍ ഹോളിയോടനുബന്ധിച്ച്  ഹോളി ഷോപ്പിംഗ് സ്റ്റോര്‍ ആരംഭിച്ചു. മാര്‍ച്ച് 25വരെ സ്‌റ്റോര്‍ ലൈവ് ആയിരിക്കുമെന്നാണ് അറിയിപ്പ്. ഹോളിക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ക്കു പുറമെ ഫാഷന്‍, ബ്യൂട്ടി, ഗ്രോസറി, ഹോം ആന്റ് കിച്ചൺ, വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട്‌ഫോണുകള്‍, ഗാഡ്‌ജെറ്റുകള്‍ എന്നിങ്ങനെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്. അതേസമയം ഫ്ലിപ്‍കാർട്ടിൽ സമ്മർ ഫെസ്റ്റീവ് സീസൺ സെയിലും തുടരുകയാണ്. ഈ മാസം 23 വരെയാണ് ഗൃഹോപകരണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വൻ വിലക്കുറവ് പ്രഖ്യാപിച്ച് സമ്മർ ഫെസ്റ്റീവ് സീസൺ സെയിൽ നടക്കുന്നത്. എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് പത്ത് ശതമാനം അധിക വിലക്കുറവും ലഭ്യമാക്കുന്നുണ്ട്. ആമസോൺ ഹോളി ഷോപ്പിംഗ് സ്റ്റോറിൽ നാച്യുറല്‍ ഹോളി കളര്‍ ഹെര്‍ബല്‍ ഗുലാല്‍ പായ്ക്ക്, ഔട്ട്‌ഡോര്‍, ടെറസ് ഗാര്‍ഡന് ടെന്റ്, വയര്‍ലെസ് ബ്ലൂടൂത്ത് പാര്‍ട്ടി സ്പീക്കറുകള്‍, റോബോട്ടിക് വാക്വം ക്ലീനര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമാണ്. വണ്‍പ്ലസ് 12 ആര്‍, റെഡ്മി 13സി തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുള്‍ക്കും മികച്ച ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കും ഓഫര്‍ ഉണ്ട്. മെയ്‌ബെലീന്‍ ന്യൂയോര്‍ക്ക് മസ്‌ക്കാര, ലാനെഷ് വാട്ടറി സണ്‍ ക്രീം തുടങ്ങിയ ബ്യൂട്ടി ഉത്പന്നങ്ങളും ആമസോണ്‍ ഹോളി ഷോപ്പില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം…

  • മുൻ ഭാര്യയെ കുടുക്കാൻ 26 കാരൻ്റെ കൊടും ചതി, കാറിലെ ‘പ്ലാൻ’ നടന്നു; പക്ഷേ കേരള പൊലീസ് ‘സംഗതി’ പൊളിച്ചു, പിടിയിൽ
    on March 18, 2024 at 5:30 pm

    സുല്‍ത്താന്‍ ബത്തേരി: കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പാളി. പതിനായിരം രൂപ വാങ്ങി കാറില്‍ എം ഡി എം എ വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി. ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി എം മോന്‍സി(30) യെയാണ് എസ് ഐ സാബു ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ‘പ്രൊഫൈല്‍’ കമ്പനി പണി തുടങ്ങി, നാട്ടുകാർ നേരെ പഞ്ചായത്ത് ഓഫീസിലെത്തി; സെക്രട്ടറിയെ തടഞ്ഞു, ഒടുവിൽ പരിഹാരം വില്‍പനക്കായി ഒ എല്‍ എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്‍റെ റൂഫില്‍ എം ഡി എം എ ഒളിപ്പിച്ചുവെച്ച് പൊലീസിന് രഹസ്യവിവരം നല്‍കി ദമ്പതികളെ കുടുക്കാനുള്ള ഗൂഢാലോചനയാണ് പൊലീസ് പൊളിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറില്‍ എം ഡി എം എ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്റ്റേഷനില്‍ ലഭിക്കുന്നത്. വിവരമറിഞ്ഞയുടന്‍ ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംഗ്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 11.13 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇതിനിടെ ദമ്പതികള്‍ എവിടുന്നാണ് വരുന്നതെന്ന് കാര്യം പൊലീസ് ചോദിച്ചറിഞ്ഞു. അപ്പോഴാണ് ഒ എല്‍ എക്സില്‍ വില്‍പ്പനക്കിട്ട കാര്‍ ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്ന് പറഞ്ഞത്. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി  ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചു നോക്കി. എന്നാല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് നമ്പറിന്‍റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്. ശ്രാവണ്‍ എന്നത് ഇപ്പോള്‍ പിടിയിലായ മോന്‍സിയുടെ കള്ളപേരാണ് എന്ന കാര്യവും പൊലീസിന് ബോധ്യമായി. യുവതിയുടെ മുന്‍ ഭര്‍ത്താവായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ (26) ക്ക് ദമ്പതികളോടുള്ള വിരോധം മുലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്ത് മോന്‍സിയെ പണം നല്‍കി കാറില്‍ എം ഡി എം എ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നൗഫല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജ്മല്‍, പി ബി അജിത്ത്, നിയാദ്, സീത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

  • കാര്‍ പാര്‍ക്കിംഗ് പണിയാനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് 1,800 വർഷം പഴക്കമുള്ള അമൂല്യ നിധി
    on March 18, 2024 at 5:29 pm

    ഇംഗ്ലണ്ടിലെ ഒരു പഴയ വീടിന് കാര്‍ പാര്‍ക്കിംഗ് പണിയാനായി കുഴിയെടുക്കവെ കണ്ടെത്തിയ അമൂല്യ നിധിക്ക് 1,800 വര്‍ഷത്തെ പഴക്കം. ലണ്ടനിലെ ലിങ്കൺഷെയർ കൗണ്ടിയിലുള്ള 16 -ാം  നൂറ്റാണ്ടില്‍ പണിത ഒരു പഴയ മാളികയായ ബർഗ്ലി ഹൗസിൽ  പാർക്കിംഗ് സ്ഥലത്തിൻ്റെ നിർമ്മാണത്തിനിടെ 2023 ലാണ് ഈ കണ്ടെത്തല്‍. നിര്‍മ്മാണ തൊഴിലാളി ഗ്രെഗ് ക്രാളി ഭൂമി കുഴിക്കുന്നതിനിടെയാണ് ഒരു മാര്‍ബിള്‍ തല കണ്ടെത്തിയത്. മണ്ണില്‍ കുഴിച്ചിട്ട നിലയിലുള്ള ഒരു യുവതിയുടെ മാര്‍ബിള്‍ തലയായിരുന്നു അത്. ഏതാണ്ട് രണ്ട് ആഴ്ചയ്ക്ക് ശേഷം തല കണ്ടെത്തിയ സ്ഥലത്തിന് ഏതാനും അടി മാറി. തലയോടൊപ്പമുള്ള ചുമലിന്‍റെ ഭാഗങ്ങളുും കണ്ടെത്തി.  “മുഖം കൊത്തിയ ഒരു വലിയ കല്ലാണെന്ന് ഞാൻ കരുതിയിരുന്നത്. ആദ്യം അത് കണ്ടെപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. എടുത്തപ്പോൾ അത് ഒരു പ്രതിമയുടെ തലയാണെന്ന് മനസ്സിലായി. പിന്നീട് അതൊരു റോമൻ മാർബിൾ പ്രതിമയാണെന്ന് അവർ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. വളരെ പഴക്കമേറിയതും സവിശേഷവുമായ ഒന്ന് കണ്ടെത്തിയതിൽ വലിയ സന്തോഷം. എൻ്റെ എക്കാലത്തെയും മികച്ച കണ്ടെത്തൽ. ” മിസ്റ്റർ ക്രാളി  എബിസി ന്യൂസിനോട് പറഞ്ഞു. ലഭിച്ച രണ്ട് വസ്തുക്കളും ഒരു പ്രൊഫഷണൽ കൺസർവേറ്ററിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് പ്രതിമ ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ നിർമ്മിക്കപ്പെട്ടതാണെന്ന് വ്യക്തമായതെന്ന്  ബർഗ്ലി ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുുന്നു.            View this post on Instagram                       A post shared by Burghley (@burghleyhouse) 18 -ാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ പ്രഭുക്കന്മാര്‍ ‘ഗ്രാൻഡ് ടൂർ’ എന്നറിയപ്പെട്ടിരുന്ന യാത്രകളില്‍ ഏര്‍പ്പെട്ടിരുന്നു. 1760-കളിൽ ഇറ്റലിയിലെ ഒമ്പതാമത്തെ പ്രഭുവിന്‍റെ ഇത്തരം രണ്ട് യാത്രകളില്‍ ഒന്നിൽ അദ്ദേഹം നിരവധി പുരാവസ്തുക്കൾ വാങ്ങുകയും അവ ഇംഗ്ലണ്ടിലെ ബർഗ്ലി ഹൌസില്ക്ക് കൊണ്ടുവന്നുവെന്ന് കരുതപ്പെടുന്നു. അത്തരമൊരു യാത്രയിലാകാം ഈ മാര്‍ബിള്‍ ശില്പം ഇവിടെ എത്തിയതെന്ന് കരുതുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു. എന്നാല്‍, ഇത്രയും കാലം എന്തു കെണ്ട് ഈ മാര്‍ബിള്‍ പ്രതിമ മണ്ണിനടയില്‍ മൂടപ്പെട്ടു എന്നത് ഇന്നും അവ്യക്തം. 2024 മാര്‍ച്ച് മുതല്‍ ഈ അപൂര്‍വ്വ പ്രതിമ പൊതുജനങ്ങള്‍ക്കായി ബാര്‍ഗ്ലി ഹൌസില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. 

  • അമ്മയെ കാണാൻ മകൾ തയ്യാറാവുന്നില്ല, ഭർത്താവിന്റെ വീട്ടുകാരുടെ ഭീഷണിയെന്ന് അമ്മ; കേസ് വനിതാ കമ്മീഷന് മുന്നിൽ
    on March 18, 2024 at 5:27 pm

    മലപ്പുറം: അമ്മയെ കാണാന്‍ മകള്‍ക്കും മകളെ കാണാന്‍ അമ്മയ്ക്കും അവകാശമുണ്ടെന്ന് വനിതാകമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.  തന്നെ കാണാന്‍ മകള്‍ തയാറാവുന്നില്ലെന്ന് ആരോപിച്ചാണ് അമ്മ കമ്മിഷന് മുന്‍പാകെ പരാതി നല്‍കിയത്. മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് തന്നെ കാണാന്‍ മകൾ തയാറാവാത്തതെന്നും നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്നും അമ്മ പരാതിപ്പെട്ടു. മകളെ കൂടി കേള്‍ക്കുന്നതിനായി അടുത്ത അദാലത്തിലേക്ക് കേസ് മാറ്റി. മകളുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് ഹാജരായിരുന്നത്.  ജില്ലാതല അദാലത്തില്‍ ആറു പരാതികള്‍ തീര്‍പ്പാക്കി. എട്ടു പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. അടുത്ത അദാലത്തിലേക്ക് 26 പരാതികള്‍ മാറ്റി. ആകെ 40 പരാതികളാണ് പരിഗണിച്ചത്. ഗാര്‍ഹിക പീഡന പരാതി, സ്ത്രീധനം സംബന്ധിച്ച പരാതി തുടങ്ങിയവയാണ് പരിഗണനയ്ക്ക് എത്തിയവയില്‍ പ്രധാനപ്പെട്ടവ. അഭിഭാഷകരായ സുകൃത രജീഷ്, ഷീന തിരുവാലി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം…

  • ‘ഒറ്റയ്ക്ക് റീലെടുക്കാനും സമ്മതിക്കില്ല’, മകള്‍ക്കൊപ്പമുള്ള റീല്‍ പങ്കുവച്ച് ലക്ഷ്മി പ്രമോദ്
    on March 18, 2024 at 5:14 pm

    സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി ഈയടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്. എന്നാൽ ഗർഭിണിയായ ശേഷം സീരിയലിൽ നിന്നും പിന്മാറിയിരുന്നു. അടുത്തിടെയാണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കുഞ്ഞിനെ ആരാധകരെ കാണിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മൂത്ത മകൾ ദുആയ്ക്ക് ഒപ്പമുള്ള ലക്ഷ്മിയുടെ റീലാണ് ശ്രദ്ധിക്കപ്പെടുന്നത്. കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് കുഞ്ഞ് ഒറ്റയ്ക്ക് റീൽ എടുക്കുന്നതും അത് കണ്ട് വരുന്ന ലക്ഷ്മി മകൾക്കൊപ്പം ചെറിയ സ്റ്റെപ്പുകൾ വെച്ച് പാട്ടിനൊപ്പം കൂടുന്നതുമാണ് വീഡിയോ. വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. രണ്ടാമത്തെ കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ മൂത്ത കുഞ്ഞ് ഒറ്റപ്പെട്ട് പോകുമെന്ന് പലരും പറയുമെങ്കിലും അതെല്ലാം നല്ല രീതിയിൽ കൈകാര്യം ചെയ്യുകയാണ് ലക്ഷ്മിയെന്നാണ് ആരാധകരുടെ അഭിപ്രായം.          View this post on Instagram                       A post shared by Dua Parveen (@dua.parveen1)   ‘ഞങ്ങളുടെ സ്പെഷ്യൽ ദിവസം ഓർമ്മിക്കാൻ ഒരു റീൽ. രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോൾ ഞങ്ങളുടെ കുടുംബം പൂർണ്ണമായി. ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം’ എന്നാണ് കുഞ്ഞിനെ പരിചയപ്പെടുത്തിയ വീഡിയോയിൽ താരം കുറിച്ചത്. പ്രസവത്തിന് മുമ്പ് ഉള്ള ചിത്രങ്ങൾ കൂടെ ചേർത്താണ് താരത്തിൻറെ പോസ്റ്റ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത്. അതിനു മുൻപുതന്നെ നർത്തകിയായും അവതാരകയായും ഡബ്ബിങ് ആർട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു. ALSO READ : നാടൻ ലുക്കിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

  • തൊണ്ട വേദന, ചുമ, പനി; വിട്ടുമാറാതെ സീസണൽ രോഗങ്ങളെ തടയാന്‍ ചെയ്യേണ്ടത്…
    on March 18, 2024 at 5:03 pm

    സംസ്ഥനത്ത് ചൂട് കനത്തതോടെ വൈറല്‍ പനി മുതല്‍ മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, വയറിളക്കം പോലുള്ള രോഗങ്ങളും പിടിമുറുക്കുന്നുണ്ട്. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് ഇത്തരം രോഗങ്ങള്‍ പിടിപ്പെടുന്നത്. കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്‍റെ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.  അത്തരത്തില്‍ മാറുന്ന കാലാവസ്ഥയില്‍ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷങ്ങളെ പരിചയപ്പെടാം…  ഒന്ന്…  ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ  പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. രണ്ട്…  സിട്രസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ കഴിക്കുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും.  മൂന്ന്… ഇലക്കറികളാണ് അടുതത്തായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.  നാല്… വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ ആണ് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യുന്നത്.   അഞ്ച്…  ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍‌ സഹായിക്കും.  ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also read: ചുട്ടുപ്പൊള്ളുന്ന ചൂടില്‍ ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന്‍റെ കാരണം… youtubevideo

  • നാടൻ ലുക്കിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ
    on March 18, 2024 at 4:57 pm

    മിനിസ്ക്രീൻ, ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി സ്വാസിക വിജയ്. അടുത്തിടെ ആയിരുന്നു സ്വാസികയും സീരിയൽ താരമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹം. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാസിക വിവാഹ ശേഷമുള്ള എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് തിരികെ മടങ്ങിയ താരങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പ്രേമിൻറെ വീട്ടിൽ ആദ്യമായി എത്തിയ വീഡിയോ പങ്കുവച്ചത്. ഇപ്പോഴിതാ, സ്വാസികയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹൃദയത്തിൽ എന്നും ചെറുപ്പം സൂക്ഷിക്കുന്നവൾ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങൾ. ഫുൾസ്ലീവ് അനാർക്കലി ഡ്രസാണ് വേഷം. മനോഹരിയായാണ് സ്വാസിക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വാസികയുടെ ഭർത്താവ് പ്രേം ജേക്കബ് ചിത്രങ്ങൾക്ക് കമൻറുമായി എത്തിയിട്ടുണ്ട്. കമൻറിന് താരം തിരികെ മറുപടിയും നൽകുന്നുണ്ട്.          View this post on Instagram                       A post shared by Swaswika (@swasikavj)   സ്വന്തമായി യൂട്യൂബ് ചാനലുള്ള സ്വാസികയുടെ പ്രേമിനൊപ്പമുള്ള ഒരു പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. വിവാഹശേഷം ആദ്യമായി പ്രേമിനൊപ്പം ഒരു സ്പായിലേക്ക് മസാജിങ്ങിന് പോകുന്ന വീഡിയോ ആണിത്. “എന്റെ ലവിനൊപ്പം ഒരു കുട്ടി വ്ലോഗ്” എന്ന ക്യാപ്ഷ്യനോടെ ആണ് സ്വാസിക വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. “ഇന്ന് ഞങ്ങളുടെ രണ്ടുപേരുടെയും സ്പാ ഡേ ആണ്. അതിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ്. ഞങ്ങൾ ഒന്ന് റിലാക്സ് ചെയ്യാൻ പോകുകയാണ്” എന്ന് പറഞ്ഞുകൊണ്ടാണ് സ്വാസിക വീഡിയോ തുടങ്ങുന്നത്. മസാജിങ്ങിനു ശേഷം ഇരുവരും ബിരിയാണി കഴിക്കാൻ പോകുന്നതും വിഡിയോയിൽ ഉണ്ട്. ഇരുവരുടെയും ഫ്ലാറ്റിന്റെ ഇന്റീരിയർ വർക്ക് കഴിഞ്ഞ ശേഷമുള്ള ഫോട്ടോകളും വീഡിയോയിൽ കാണിച്ചിരുന്നു. ALSO READ : നിറ്റാരയ്‍ക്കൊപ്പം ആദ്യ ഫ്ലൈറ്റ് യാത്ര; സന്തോഷം പങ്കുവെച്ച് പേളി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

  • ‘പ്രൊഫൈല്‍’ കമ്പനി പണി തുടങ്ങി, നാട്ടുകാർ നേരെ പഞ്ചായത്ത് ഓഫീസിലെത്തി; സെക്രട്ടറിയെ തടഞ്ഞു, ഒടുവിൽ പരിഹാരം
    on March 18, 2024 at 4:54 pm

    കോഴിക്കോട്: നൂറോളം കുടുംബങ്ങളുടെ ജീവന് ഭീഷണിയായ ക്വാറികളുടെ പ്രവര്‍ത്തനം പതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നടപടി അട്ടിമറിച്ചുവെന്നാരോപിച്ച് കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറിയുടെ ചേംബറില്‍ മുക്കാല്‍ മണിക്കൂറോളം നീണ്ട പ്രതിഷേധ സമരം നടന്നത്. പ്രേമ, പ്രിയ, നിധീഷ്, നിവേദ്; അവർ നാലുപേരും ഉറപ്പിച്ചു, വീട്ടുകാരും, അത്യപൂർവ്വ മാംഗല്യം നാടിനാകെ കൗതുകമായി! കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പറോഡ് തോണിച്ചാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ക്വാറികളുടെ പ്രവര്‍ത്തനം ജീവന് ഭീഷണിയുയര്‍ത്തുന്നു എന്ന് ചൂണ്ടികാട്ടിയാണ് നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. ചെറിയ ഒരു മഴ പെയ്താല്‍പ്പോലും വലിയ ദുരന്തമായി മാറാവുന്ന തരത്തില്‍ ഭീമന്‍ മണ്‍കൂനയും പാറക്കല്ലുകളും നൂറോളം വീടുകളുടെ മുകളിലായി ക്വാറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ ഏത് നിമിഷവും താഴേക്ക് പതിക്കുമെന്ന അവസ്ഥയിലാണുള്ളത്. ഇത് സംബന്ധിച്ച് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് റവന്യൂ, പഞ്ചായത്ത് അധികൃതരും നാട്ടുകാരും ക്വാറിയില്‍ സന്ദര്‍ശനം നടത്തുകയും ഉടമകളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അപകടാവസ്ഥ പരിഹരിക്കുവാനും പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കിയാണ് അന്നൊക്കെ ചര്‍ച്ച അവസാനിച്ചത്. എന്നാല്‍ ഇതില്‍ പ്രൊഫൈല്‍ എന്ന പേരിലുള്ള ഒരു ക്വാറി കമ്പനി ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെക്രട്ടറി അനുവാദം നല്‍കിയിട്ടുണ്ടെന്ന് മറുപടിയാണ് ഇവര്‍ നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് നാലാം വാര്‍ഡ് മെംബര്‍ കോമളം തോണിച്ചാലില്‍, സമരസമിതി ചെയര്‍മാന്‍ ബഷീര്‍ പുതിയോട്ടില്‍, കബീര്‍ കണിയാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ സംഘം പഞ്ചായത്ത് സെക്രട്ടറി ടി ആബിദയെ ഉപരോധിക്കുകയായിരുന്നു. പ്രതിഷേധക്കാരും സെക്രട്ടറിയും തമ്മില്‍ ഏറെ നേരം രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നു. തുടന്ന് മുക്കം പൊലീസ് സ്ഥലത്തെത്തുകയും രംഗം ശാന്തമാക്കുകയുമായിരുന്നു. ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം പ്രശ്‌നം പരിഹരിക്കാമെന്ന് ക്വാറി ഉടമകള്‍ അറിയിച്ചതായും ഇതിനായി സമയം നല്‍കുക മാത്രമാണ് ചെയ്തതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

  • നിറ്റാരയ്‍ക്കൊപ്പം ആദ്യ ഫ്ലൈറ്റ് യാത്ര; സന്തോഷം പങ്കുവെച്ച് പേളി
    on March 18, 2024 at 4:49 pm

    മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. പേളിയും ഭർത്താവ് ശ്രീനിഷും തങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ജനുവരിയിൽ ആണ് ഇരുവരും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. ഇപ്പോഴിതാ നിറ്റാര എന്ന പേരിട്ടിരിക്കുന്ന കുഞ്ഞിന്‍റെ ആദ്യ ഫ്ലൈറ്റ് യാത്രയുടെ വിശേഷങ്ങളും ശ്രീനിഷ് നിറ്റാര ബേബിയ്ക്ക് വേണ്ടി നടത്തുന്ന നേർച്ചയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് പേളി. ശ്രീനിയും നില ബേബിയും ഇല്ലാതെ മമ്മിയെ കൂടെ കൂട്ടി നിറ്റാരയുമായാണ് താൻ യാത്ര പോകുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ മൂത്ത മകളുടെ പേരാണ് നില. ഇന്ത്യയിലെ തന്നെ ബിഗസ്റ്റ് യൂത്ത് ഫെസ്റ്റിവൽ ആയ അണ്ടർ 25 സമ്മിറ്റിനു വേണ്ടി ബംഗളൂരുവിലേക്ക് പോകുന്ന യാത്രയുടെ വിശേഷങ്ങൾ ആണ് പേളി പങ്കിട്ടിരിക്കുന്നത്. “ഈ പ്രാവശ്യം വാവയെയും കൊണ്ടാണ് പോകുന്നത്. അതിൽ ടെൻഷൻ ഉള്ളത് ശ്രീനി എന്റെ കൂടെ വരുന്നില്ല. ശ്രീനി ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിരിക്കുവാണ്. 41 ദിവസത്തെ കഠിനമായ വ്രതത്തിൽ ആണ് ശ്രീനി ഉള്ളത്. എനിക്ക് ഇതൊരു പുതിയ അനുഭവം ആണ്. ഞാനും ഇപ്പോൾ വെജിറ്റേറിയൻ ആണ്. വേറെ ഒരു മുറിയിൽ തറയിൽ പായ വിരിച്ചാണ് ശ്രീനി ഉറങ്ങുന്നത്. ശ്രീനി രാവിലെയും വൈകിട്ടും രണ്ടുനേരം കുളിക്കും, അമ്പലത്തിലും പോകുന്നുണ്ട്. ഞാൻ അങ്ങിനെ നോൺ വെജ് കഴിക്കാതിരിക്കണ്ട ആവശ്യം ഒന്നും ഇല്ല. എന്നാലും ശ്രീനിയ്ക്ക് വേണ്ടി ഞാൻ കഴിക്കുന്നില്ല. ഞാൻ മാത്രമല്ല ഈ വീട്ടിൽ ആരും ഇപ്പോൾ നോൺവെജ് കഴിക്കുന്നില്ല. നിതാരയ്ക്ക് വേണ്ടിയാണ് ശ്രീനി ഈ വ്രതം എടുക്കുന്നത്. ശ്രീനി എന്നോട് പറയാതെ തന്നെ ഈ നേർച്ച നേർന്നതാണ്. ജനുവരി ആയപ്പോൾ ആണ് എന്നോട് പറയുന്നത്. അപ്പോഴാണ് ഇത് ഇത്രയും സീരിയസ് ആണെന്ന് എനിക്ക് മനസിലായത്. അതുകൊണ്ട് ഞാനും ശ്രീനിയെ എന്നെക്കൊണ്ട് പറ്റുന്ന പോലെ സപ്പോർട്ട് ചെയ്യുകയാണ്,” പേളി പറയുന്നു. ALSO READ : തെലുങ്കില്‍ അടുത്ത ചിത്രവുമായി അനുപമ പരമേശ്വരന്‍; ‘ടില്ലു സ്ക്വയറി’ലെ ഗാനമെത്തി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

  • ആളറിഞ്ഞ് കളിക്കെടാ! എൻകൗണ്ടർ വിദഗ്ധൻ വിനോദിന്‍റെ മാല പൊട്ടിച്ച് മോഷ്ടാക്കൾ, ശേഷം സംഭവിച്ചത് സിനിമയെ വെല്ലും
    on March 18, 2024 at 4:41 pm

    ദില്ലി: ദില്ലി പൊലീസിലെ ഏറ്റുമുട്ടൽ വിദ​ഗ്ധന്റെ മാല പൊട്ടിച്ച് മുങ്ങാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിടികൂടി. ദില്ലിയിലെ ചാണക്യപുരി മേഖലയിലെ നെഹ്‌റു പാർക്കിലാണ് സംഭവം. ഏറ്റുമുട്ടൽ സ്പെഷ്യലിസ്റ്റ് ആയ വിനോദ് ബഡോലയുടെ സ്വർണമാല‌യാണ് പൊട്ടിക്കാൻ ശ്രമിച്ചത്. കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം, ഇന്ന് രാത്രി 4 ജില്ലകളിൽ ഇടിമിന്നലിനോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത ശനിയാഴ്ച വൈകുന്നേരം ജോഗിങ്ങിനറങ്ങിയ വിനോദിനെ, തോക്ക് ചൂണ്ടി‌യാണ് ഇവർ ഭീഷണിപ്പെടുത്തിയത്. കഴുത്തിലെ സ്വർണ ചെയിൻ നൽകിയില്ലെങ്കിൽ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ചു. എന്നാൽ മാല തട്ടിക്കൊണ്ടുപോയ രണ്ടുപേരെ പിന്തുടരുകയും വിനോദ് സാഹസികമായി കീഴടക്കുകയുമായിരുന്നു. അതിനിടെ രണ്ടാം പ്രതി രക്ഷപ്പെട്ടു. തുടർന്ന് കൺട്രോൾ റൂമിൽ  വിളിച്ച് ലോക്കൽ പൊലീസിൻ്റെ സഹായത്തോടെ രണ്ടാം പ്രതിയെ പിന്തുടർന്ന് പിടികൂടി. ഗൗരവ്, പവൻ ദേവ് എന്നിവരെയാണ് പിടികൂടിയത്. ദില്ലി പൊലീസിനെ അറിയപ്പെ‌ടുന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റാണ് വിനോദ്.  2013 ഒക്ടോബറിൽ ഗുണ്ടാനേതാവ് നിതു ദബോദിയയെ ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തി. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുത്തു, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരവും നേടിയിരുന്നു. താലിബാൻ പിന്തുണയുള്ള മയക്കുമരുന്ന് സംഘത്തെ പിടികൂടിയതും വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസായിരുന്നു. 1,320 കോടി രൂപ വിലമതിക്കുന്ന ഏകദേശം 330 കിലോ ഹെറോയിനാണ് അന്ന് പിടികൂടിയത്. അത് ദില്ലി പൊലീസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

  • നനഞ്ഞ പടക്കം മുതല്‍ വെറും വാല് വരെ; ഈ സീസണില്‍ ഇനി പുറത്താവുന്നത് ആര്? നോമിനേഷനില്‍ 8 പേര്‍!
    on March 18, 2024 at 4:39 pm

    തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ടാം നോമിനേഷന്‍ നടന്നു.  എട്ടു പേരാണ് ഈ സീസണിലെ രണ്ടാം നോമിനേഷനില്‍ ഇടംപിടിച്ചത്. ഇതില്‍ 7 പേര്‍ നോമിനേഷനിലൂടെയും ഒരാള്‍ നേരിട്ടുമാണ് നോമിനേഷനിലേക്ക് എത്തിയത്. നോറ, നിഷാന, ഋഷി, സുരേഷ്, സിജോ, രസ്മിന്‍, ജിന്‍റോ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ പവര്‍ റൂമിലുള്ളവര്‍ക്ക് കൂട്ടായ തീരുമാനത്തിലൂടെ ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു. അതിന്‍റെ പേരില്‍ പവര്‍ റൂം ടീമിനുള്ളില്‍ കടുത്ത തര്‍ക്കമാണ് നടന്നത്. ജാന്‍മൊണിയും ജാസ്മിനും തമ്മിലാണ് പ്രശ്നം ഉണ്ടായത്. പിന്നീട് ജിന്‍റോയെ തിരഞ്ഞെടുത്തത്.  ഇതനുസരിച്ച് പവര്‍ ടീം നോമിനേറ്റ് ചെയ്തത് ജിന്‍റോയെയാണ് ആണ്. ഋഷിയുടെ പേരും ഉയര്‍ന്നെങ്കിലും ജിന്‍റോയെയാണ് അവര്‍ തിരഞ്ഞെടുത്തത്. എന്തുകൊണ്ടാണ് തങ്ങള്‍ ജിന്‍റോയെ നോമിനേറ്റ് ചെയ്തതെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്തു.  തുടര്‍ന്ന് ഒരോരുത്തരും രണ്ടുപേരെ നിര്‍ദേശിച്ചു. അത് കണ്‍ഫഷന്‍ റൂമില്‍ വച്ചാണ് ഈ നോമിനേഷന്‍ നടത്തിയത്. ഒരോരുത്തരും നിര്‍ദേശിച്ചത് ഇങ്ങനെയാണ്.  ജാസ്മിന്‍ – ഋഷി, നോറ ജാന്‍മോണി – നിഷാന, റോക്കി ശ്രീരേഖ – റോക്കി, സിജോ യമുന – അന്‍സിബ, നോറ ഗബ്രി – ഋഷി, നോറ നോറ – സിജോ, നിഷാന ജിന്‍റോ- നിഷാന, റോക്കി നിഷാന – റോക്കി, നോറ ഋഷി – നിഷാന, ശ്രിതു സിജോ – രസ്മിന്‍, നോറ റോക്കി -നിഷാന, നോറ സുരേഷ് – റോക്കി, നിഷാന ശരണ്യ – സുരേഷ്, നോറ ശ്രിതു- സുരേഷ്, നിഷാന രസ്മിന്‍ – റോക്കി, ഋഷി അര്‍ജുന്‍ – നോറ, നിഷാന അന്‍സിബ – രസ്മിന്‍, നിഷാന അപ്സര – നിഷാന, നോറ ഇതില്‍ നിന്നും പുറകില്‍ നിന്നും കുത്തല്‍, കപടമുഖം, സെയ്ഫ് ഗെയിം, താല്‍പ്പര്യം ഇല്ലായ്മ, വാലായി നടക്കല്‍, സജീവമല്ലാതിരിക്കല്‍, മനോധൈര്യം ഇല്ലായ്മ, നനഞ്ഞ പടക്കം, പക്ഷപാതം, സ്വാര്‍ത്ഥത,  നിലവാരം ഇല്ലായ്മ എന്നീ കാരണങ്ങള്‍ നിരത്തിയാണ് അടുത്ത വാരത്തിലേക്കുള്ള നോമിനേഷനില്‍ വന്നവരെ ബിഗ് ബോസ് തിരഞ്ഞെടുത്തത്.  പ്രകടനം പോരാ നിഷാന പവറില്‍ നിന്നും പുറത്ത്; ഗബ്രിയുടെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഇനി ജാസ്മിന്‍റെ പവര്‍.! ഗബ്രി മരവാഴേ..കലിപ്പ് പുറത്തെടുത്ത് മുടിയന്‍; ബിഗ്ബോസ് വീട് കത്തുന്ന ബഹളം  

  • പ്രേമ, പ്രിയ, നിധീഷ്, നിവേദ്; അവർ നാലുപേരും ഉറപ്പിച്ചു, വീട്ടുകാരും, അത്യപൂർവ്വ മാംഗല്യം നാടിനാകെ കൗതുകമായി!
    on March 18, 2024 at 4:30 pm

    മാന്നാർ: ഇരട്ടകളുടെ അത്യപൂർവ്വ മംഗല്യം നാടിന് കൗതുകമായി. ബുധനൂർ ശ്രീ കുന്നത്തൂർകുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്നലെ നടന്ന ഇരട്ട വിവാഹമാണ് കൗതുകമായത്. ബുധനൂർ വഴുതന മുറിയിൽ പുത്തൻവീട്ടിൽ വി ഡി പ്രസന്നന്റെയും എൻ കെ സരസമ്മാളിന്റെയും ഇരട്ട മക്കളായ പ്രേമയുടെയും പ്രിയയുടെയും കഴുത്തിൽ ഇരട്ടകളായ നിധീഷും നിവേദുമാണ് ഇന്നലെ താലിചാർത്തിയത്. കോട്ടയം തൃക്കോതമംഗലം തെക്കേ മരങ്ങാട്ടുപറമ്പിൽ എ എസ് വാസുവിന്റെയും പി ഉഷാദേവിയുടെയും ഇരട്ട മക്കളായ നിധീഷ് വിയും നിവേദ് വിയുമാണ് പ്രേമയെയും പ്രിയയേയും താലി ചാർത്തിയത്. അദാനി ഗ്രൂപ്പ് 1376 കോടി വേണമെന്നാവശ്യപ്പെട്ട് എത്തി, ലഭിച്ചത് പിഴ; പ്രഹരം സുപ്രീം കോടതി വക മൾട്ടിമീഡിയ ആനിമേഷനിൽ ഡിപ്ലോമയുള്ള നിധീഷ് ദുബൈയിലും ഗ്രാഫിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമ നേടിയിട്ടുള്ള നിവേദ് അബുദാബിയിലും ഗ്രാഫിക്സ് ഡിസൈനറാണ്. ആർട്ട് ഓഫ് ലിവിങ് അധ്യാപകരാണ് പ്രേമയും പ്രിയയും. ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭാഗമായും അല്ലാതെയും ക്ഷേത്രങ്ങളിലും മറ്റും ഭജൻസ് പാടുവാൻ പോകാറുള്ളവരാണ് പ്രേമയും പ്രിയയും. പാണ്ടനാട് എസ് വി എച്ച് എസിൽ പത്താം ക്ളാസും പേരിശ്ശേരി ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളിൽ പ്ലസ്ടുവും ഒരുമിച്ച് പഠനം പൂർത്തിയാക്കിയ പ്രേമയും പ്രിയയും ചെങ്ങന്നൂർ വനിതാ ഗവൺമെന്‍റ് ഐ ടി ഐയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ പഠനവും കഴിഞ്ഞ് കേരള സ്റ്റേറ്റ് റൂട്രോണിക്സിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് എൻജിനീയറിങ്ങിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. അത്യപൂർവ്വമായിട്ടുള്ള ഈ ഇരട്ട വിവാഹത്തിൽ പങ്കെടുക്കാനായി ഇരുകുടുംബങ്ങളിലെയും ബന്ധു ജനങ്ങൾക്കൊപ്പം കൂട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

  • തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതിപ്പണമോ? പണം നൽകിയത് ആരെന്ന് പറയാൻ മടിയോ? ന്യൂസ് അവർ വീഡിയോ കാണാം
    on March 18, 2024 at 4:27 pm

    തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതിപ്പണമോ? പണം നൽകിയത് ആരെന്ന് പറയാൻ മടിയോ? ന്യൂസ് അവർ വീഡിയോ കാണാം | News Hour 18 March 2024 

  • 25ഉം 30ഉം വർഷമായി ജോലി ചെയ്യുന്നവരെ വെറുതെ മെമ്മോ നൽകി പിരിച്ചുവിടുന്നു; വിഷയം ഗൗരവതരമെന്ന് വനിതാ കമ്മിഷന്‍
    on March 18, 2024 at 4:24 pm

    കോഴിക്കോട്: തൊഴില്‍ ഇടങ്ങളില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അതീവ ഗൗരവതരമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ജില്ലാതല അദാലത്തില്‍ പരിഗണനയ്ക്കു വന്ന പരാതികളില്‍ കൂടുതലും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.  അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളില്‍ 25 ഉം 30 വര്‍ഷങ്ങള്‍ വരെ ജോലി ചെയ്ത അധ്യാപികമാരെയും ഓഫീസ് സ്റ്റാഫിനെയും പെര്‍ഫോമന്‍സ് മോശമാണെന്ന കാരണം പറഞ്ഞ് ഒരു ആനുകൂല്യവും നല്‍കാതെ മെമ്മോ പോലും നല്‍കാതെ പിരിച്ചുവിട്ടെന്ന പരാതി ഇന്ന് വനിതാ കമ്മീഷന്റെ പരിഗണനയ്ക്ക് എത്തി. ഈ പ്രവണത കൂടി വരുന്നതായി കമ്മിഷന് ബോധ്യപ്പെടുകയും ചെയ്തു. അണ്‍ എയ്ഡഡ് മേഖലയിലെ വനിതാ അധ്യാപികമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പബ്ലിക് ഹിയറിംഗ് നടത്തി സംസ്ഥാന സര്‍ക്കാറിന് പരിഹാര നിര്‍ദേശങ്ങള്‍ അടങ്ങിയ ശുപാര്‍ശ വനിതാ കമ്മിഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. മദ്യപിച്ച് വീടുകളില്‍ ചെന്ന് സ്ത്രീകളുടെ സ്വൈര്യ ജീവിതം തകര്‍ക്കുന്ന പുരുഷന്‍മാരെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഉപദേശിച്ച് വിടുന്ന ശീലം ഒഴിവാക്കണം. മദ്യപിച്ച് ശല്യം ചെയ്യുന്നവരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് അയയ്ക്കണം. ഗാര്‍ഹിക പീഡന പരാതികളില്‍ കൗണ്‍സിലിംഗിന് നിര്‍ദേശിച്ചാല്‍ പുരുഷന്‍മാര്‍ സഹകരിക്കാത്ത മനോഭാവം കൂടിവരുന്നതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.  ജില്ലാതല അദാലത്തില്‍ ഒന്‍പതു പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ പൊലീസിനും ഒരു പരാതി ലീഗല്‍ സെല്ലിനും കൈമാറി. 39 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റിവച്ചു. ആകെ 51 പരാതികള്‍ പരിഗണിച്ചു. അഭിഭാഷകരായ ഹബീജ, ശരണ്‍ പ്രേം, സി.കെ. സീനത്ത്, നടക്കാവ് എഎസ്ഐ രജിത, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.  ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം ഏഷ്യാനെറ്റ് ന്യൂസ്  ലൈവ് യുട്യൂബിൽ കാണാം…

  • കവിതയും കെജ്രിവാളും ഗൂഢാലോചന നടത്തി, 100 കോടി രൂപ നേതാക്കൾക്ക് നൽകി; മദ്യനയ അഴിമതി കേസിൽ കുരുക്ക് മുറുക്കി ഇഡി
    on March 18, 2024 at 4:15 pm

    ദില്ലി: ദില്ലി മദ്യനയ അഴിമതി കേസില്‍ ആർഎസ് നേതാവ് കെ കവിതയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നൂറ് കോടി രൂപ കെ കവിത നേതാക്കൾ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകൂലമായ നടപടികൾക്കാണ് കോഴ നൽകിയത്. മനീഷ് സിസോദിയയും ഗൂഢാലോചനയിൽ പങ്കാളിയെന്ന് ഇ ഡി പറയുന്നു. ദില്ലി മദ്യനയ അഴിമതി കേസില്‍ 23 വരെ ഇഡി കസ്റ്റഡിയിൽ വിട്ട കവിതയെ കേസിലെ മറ്റ് പ്രതികൾക്കൊപ്പമിരുത്തി നാളെ മുതൽ ചോദ്യം ചെയ്യും. വെള്ളിയാഴ്ചയാണ് ഇഡി-ഐടി റെയ്ഡുകള്‍ക്ക് പിന്നാലെ ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഏറെ നാടകീയമായ അറസ്റ്റില്‍ ബിആര്‍എസ് കടുത്ത പ്രതിഷേധമാണ് നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന അറസ്റ്റ് കരുതിക്കൂട്ടിയുള്ളതാണെന്ന വാദവുമായാണ് ബിആര്‍എസ് പ്രതിഷേധം.  

  • പ്രകടനം പോരാ നിഷാന പവറില്‍ നിന്നും പുറത്ത്; ഗബ്രിയുടെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഇനി ജാസ്മിന്‍റെ പവര്‍.!
    on March 18, 2024 at 4:13 pm

    തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏല്ലാം മാറ്റിപ്പിടിച്ചുള്ള കളിയാണ് നടക്കുന്നത്. അതിലെ പ്രധാന മാറ്റനാണ് ബിഗ് ബോസ് പവര്‍‌ റൂമിലെ പവര്‍ ടീം.  ഇത്തവണ ബിഗ് ബോസ്സ് വീട്ടിൽ 4 മുറികളാണ് ഉള്ളത്. 3 മുറികൾ കഷ്ടപ്പാടിനേയും ദുരിതത്തേയും സൂചിപ്പിക്കുന്നതാണ്. വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ, നാലാമത്തെ   മുറി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വളരെ വിശാലമായ സൗകര്യത്തോട് കൂടിയതാണ് 4-ാംമത്തെ മുറി. ഇതാണ് പവ്വർ റൂം. പവർ റൂമിൽ എത്തിപ്പെടുന്നവരാണ് പവ്വർ ടീം. നിലവിലെ പവര്‍ ടീം യമുന, ശ്രീലേഖ, ഗബ്രി, നിഷാന, ജാന്‍മൊണി എന്നിവരാണ്. ഇവര്‍ക്ക് കഴിഞ്ഞ ആഴ്ച തുടര്‍ച്ച ലഭിച്ചിരുന്നു. പവര്‍ ടീമിന് വീട്ടില്‍ സര്‍വ്വാധികാരം ഉണ്ട്. എന്നാല്‍ അത് കൃത്യമായി ഉപയോഗിക്കാന്‍ ഇപ്പോഴത്തെ ടീം പരാജയപ്പെട്ടുവെന്നാണ് പ്രേക്ഷക വിലയിരുത്തല്‍ വന്നത്. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തെ എപ്പിസോഡില്‍ ഒരാളെ ടീമില്‍ നിന്നും പുറത്താക്കി പകരം ഒരാളെ എടുക്കാന്‍ ബിഗ്ബോസ് നിര്‍ദേശിച്ചു.  അത് പ്രകാരം ആദ്യം പവര്‍ ടീമിനെ റാങ്ക് ചെയ്തു. ഇതില്‍  ശ്രീലേഖ, യമുന, ജാന്‍മൊണി, ഗബ്രി, നിഷാന എന്ന ക്രമത്തിലാണ് റാങ്കിംഗ് തീരുമാനിക്കപ്പെട്ടത്. ഇതോടെ നിഷാന പുറത്തേക്ക് പോകും എന്ന അവസ്ഥയിലായി. ബാക്കിയുള്ള ടീമുകളില്‍ നിന്നും ഒരോരുത്തരെ പിന്നീട് നിര്‍ദേശിക്കാന്‍ പറഞ്ഞു. പിന്നാലെ ഒരു ടീമില്‍ നിന്നും സിജോ, മറ്റൊരു ടീമില്‍ നിന്നും ഋഷിയും പവര്‍ റൂമിലേക്ക് നിര്‍ദേശിക്കപ്പെട്ടു. ഇതിന് പിന്നാലെ നെസ്റ്റ് ടീമില്‍ തര്‍ക്കം വന്നു അവിടെ ജാസ്മിനും ജിന്‍റോയും നോമിനേഷന് വേണ്ടി അടിയായി. ഒടുക്കം ഭൂരിപക്ഷം എടുത്ത് രസ്മിന്‍റെ പിന്തുണയോടെ ജാസ്മിന്‍ പവര്‍ റൂം നോമിനേഷനില്‍ കയറി.  പിന്നീട് പവര്‍ റൂമിലേക്ക് നിര്‍ദേശിക്കപ്പെട്ട സിജോ, ഋഷി, ജാസ്മിന്‍ എന്നിവരില്‍ ആര് പവര്‍ റൂമില്‍ കയറണം എന്ന കാര്യത്തില്‍ ചര്‍ച്ച നടന്നു. അതിന്‍ ഗബ്രിയും ജാന്‍മോണിയും ജാസ്മിന് വേണ്ടി വാദിച്ചു. ഒടുക്കം 3-2 വോട്ടില്‍ ജാസ്മിന്‍ എത്തി. സിജോയ്ക്ക് വേണ്ടി യമുനയും ശ്രീലേഖയും വോട്ട് ചെയ്തു. അവസാനം നിഷാന തന്‍റെ പവര്‍ റൂം ബാഡ്ജ് ജാസ്മിന് നല്‍കി.  ഗബ്രി മരവാഴേ..കലിപ്പ് പുറത്തെടുത്ത് മുടിയന്‍; ബിഗ്ബോസ് വീട് കത്തുന്ന ബഹളം ‘എനിക്കൊരു സോള്‍മേറ്റുണ്ട്’. ഗബ്രി തന്നെ അപമാനിച്ചെന്നും ബിഗ് ബോസ് മത്സരാര്‍ഥി നോറ

  • റംസാനിൽ ഹോസ്റ്റലിൽ നിസ്കരിച്ച വിദ്യാർഥികളെ മർദ്ദിച്ച സംഭവം, അഞ്ച് പേർ അറസ്റ്റിൽ   
    on March 18, 2024 at 4:13 pm

    അഹമ്മദാബാദ്: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. അഹമ്മദാബാദിലെ സർവകലാശാല ഹോസ്റ്റലിൽ ശനിയാഴ്ച്ച വൈകിട്ട് റംസാൻ നിസ്കാരം നടക്കുന്ന സമയത്താണ് പുറത്തു നിന്നുള്ള സംഘം വിദ്യാർഥികളെ ആക്രമിച്ചത്. ശ്രീലങ്കയിൽ  നിന്നുളള രണ്ടു പേരും താജികിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർഥിയും പരിക്കേറ്റ് ചികിത്സയിലാണ്. എഴുപത്തിയഞ്ചോളം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ് അക്രമികൾ എത്തിയത്. ഹോസ്റ്റലിൽ നിസ്കാരം അനുവദിക്കില്ലെന്ന് പറഞ്ഞാണ് അതിക്രമം നടന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഏതാനും വാഹനങ്ങളും അടിച്ചു തകർത്തു. സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് 25 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. ഇതിനിടെ അതിക്രമം നടന്ന ഹോസ്റ്റലിലെ വിദേശ വിദ്യാർഥികളെ പുതിയ ഹോസ്റ്റലിലേക്ക് മാറ്റി. ഹോസ്റ്റലിന്റെ സുരക്ഷയ്ക്ക് വിമുക്തഭടനെ നിയമിച്ചു. ആക്രമണത്തെ അപലപിച്ചു എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി രംഗത്തെത്തി. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും കർശന നടപടി ഉണ്ടാകണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു.

  • നിയന്ത്രണംവിട്ട മിനിവാൻ മലയാറ്റൂർ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു
    on March 18, 2024 at 4:12 pm

    ചേർത്തല: ദേശീയപാതയിലൂടെ മലയാറ്റൂർ തീർത്ഥാടനത്തിനായി കാൽനടയായി പോയ  സംഘത്തിനിടയിലേക്ക് നിയന്ത്രണംവിട്ട മിനിവാൻ ഇടിച്ചുകയറി ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പുന്നപ്രവടക്ക് പഞ്ചായത്ത് പറവൂർ കുളങ്ങര ജോസഫ് ജോണിന്റെ മകൻ ഷോൺ ജോസഫ് ജോൺ (23) ആണു മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ദേശീയപാതയിൽ പട്ടണക്കാട് പുതിയകാവിനു സമീപമായിരുന്നു അപകടം.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷോണിനെ എറണാകുളം മരിടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. 18 അംഗ സംഘത്തിലുണ്ടായിരുന്ന പുന്നപ്ര പറവൂർ കുളങ്ങര സെബാസ്റ്റ്യൻ ജോണി(57), കുട്ടപ്പശ്ശേരിൽ സെബാസ്റ്റ്യൻ (കുഞ്ഞുമോൻ-51), ചാരങ്കാട്ട് ജിനുസാലസ്(22) എന്നിവരാണ് പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.   ആലപ്പുഴ ഭാഗത്തു നിന്നു കൊച്ചിയിലേക്ക് പോകുകയായിരുന്ന മിനിവാനാണു തീർത്ഥാടകരെ ഇടിച്ചു വീഴ്ത്തിയത്. സംഘത്തിന്റെ പിന്നലേക്കാണ് വാൻ ഇടിച്ചു കയറിയത്. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് പുന്നുപ്ര സെയ്ന്റ് ജോസഫ്സ് ഫൊറോനപള്ളിയിൽ നിന്നും സഘം കുരിശുമേന്തിയാത്ര തുടങ്ങിയത്.  മരിച്ച ഷോൺ ജോസഫിന്റെ മാതാവ് – ഷൈനി. സഹോദരി – ഷിയാ ജോസഫ്. മൃതദേഹം ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ശവസംസ്കാരം പുന്നപ്ര സെയ്ന്റ് ജോസഫ്സ് ഫൊറോനപള്ളി സെമിത്തേരിയിൽ.  ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം…

  • ചുട്ടുപ്പൊള്ളുന്ന ചൂടില്‍ ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന്‍റെ കാരണം…
    on March 18, 2024 at 3:58 pm

    പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു മികച്ച പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവ ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  വേനൽക്കാലത്ത് ശർക്കര ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നത് നല്ലതാണെന്ന് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ.വേദിക പ്രേമാനി പറയുന്നത്. ശർക്കരയിൽ പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ശരീരത്തെ തണുപ്പിക്കാനും നിർജ്ജലീകരണം തടയുന്നതിനും ഇവ സഹായിക്കും. ശരീര താപനില നിയന്ത്രിക്കാനും ചൂടുള്ള കാലാവസ്ഥയിൽ ശരീരം തണുക്കാനും ശർക്കര കഴിക്കുന്നത് നല്ലതാണെന്നും ഡോ.വേദിക പറയുന്നു. കാത്സ്യവും അയേണും മറ്റും അടങ്ങിയ ശര്‍ക്കര കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഡയറ്റില്‍ ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര കഴിക്കുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. പൊട്ടാസ്യവും സോഡിയവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചെറുചൂടുവെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശർക്കര ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലൻസു ചെയ്യുന്നതോടൊപ്പം  മെറ്റാബോളിസത്തിന്റെ നിരക്ക് കൂട്ടുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു.  ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also read: ശ്രദ്ധിക്കൂ, ഈ വൈറൽ ബ്യൂട്ടി ടിപ്പുകൾ സ്കിന്‍ ക്യാന്‍സറിന് കാരണമാകും… youtubevideo

  • പിക്കപ്പ് വാൻ സ്‌കൂട്ടറിൽ ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം, സംഭവം ചാലക്കുടിയിൽ
    on March 18, 2024 at 3:50 pm

    ചാലക്കുടി: ചാലക്കുടിക്ക് അടുത്ത് പോട്ടയിൽ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് ഒരു മരണം. ചാലക്കുടി മോതിരക്കണ്ണി മാളിയേക്കൽ ജെയ്സന്റെ ഭാര്യ റീജയാണ് (45) മരിച്ചത്. പോട്ട സുന്ദരികവലയിൽ വെച്ച് റീജ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് അയക്കും. 

ബ്രേക്കിംഗ് ന്യൂസ്, സ്‌പോർട്‌സ്, ടിവി, റേഡിയോ എന്നിവയും അതിലേറെയും. അന്താരാഷ്ട്ര വാർത്തകൾ മുതൽ ദേശീയ വാർത്തകൾ, രാഷ്ട്രീയം മുതൽ സാമൂഹികം വരെ, പ്രതിരോധം മുതൽ നിലവിലെ അഫയേഴ്സ് വരെ, സാങ്കേതിക വാർത്തകൾ മുതൽ വിനോദ വാർത്തകൾ വരെ, എല്ലാ വാർത്താ കവറേജുകളും നിഷ്പക്ഷവും ബൗദ്ധികമായി വിശകലനം ചെയ്യുന്നതും വിശ്വസനീയവും വിശ്വസനീയവുമാണ്. IOB ന്യൂസ് നെറ്റ്‌വർക്ക് അറിയിക്കുന്നു, വിദ്യാഭ്യാസം നൽകുന്നു, വിനോദം നൽകുന്നു - നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങളുടെ പ്രായം എന്തുതന്നെയായാലും.